
ചെങ്ങന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എബി കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി “ചെങ്ങന്നൂരിന്റെ ഭാവി, കേരളത്തിന്റെ ഭാവി” എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഡോ. ശശി തരൂർ എം.പി. സംവാദത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. പുത്തൻകാവ് മുതൽ മുളക്കുഴ സി.സി. പ്ലാസ വരെ റോഡ് ഷോയും നടത്തി.
ചെങ്ങന്നൂർ മുളക്കുഴ സി.സി. പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയ പൗരപ്രമുഖരും പ്രവാസികളും വിദ്യാർത്ഥികളും പങ്കെടുത്തു. സംവാദത്തിൽ ഡോ. ശശി തരൂർ എം.പി. സംസാരിച്ചു.
ചെങ്ങന്നൂരിന്റെ ശബ്ദം നിയമസഭയിൽ കേൾപ്പിക്കാൻ കഴിവുള്ള സ്ഥാനാർത്ഥിയാണ് എബി കുര്യാക്കോസ് എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിലെ കുറവുകളും തെറ്റുകളും മാറ്റാൻ എബി കുര്യാക്കോസ് വിജയിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക രംഗത്ത് കേരളത്തെ പിന്നിലാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ നിക്ഷേപകരെ ആകർഷിക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കൾക്ക് പലിശരഹിത വായ്പ, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടങ്ങിയവ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിയൻ ചിന്തകനും ബോധനി ഡയറക്ടറുമായ കെ. ആർ. പ്രഭാകരൻ നായർ വിഷയാവതരണം നടത്തി. ചെങ്ങന്നൂർ സീനിയർ സിറ്റിസൺ ഫോറം പ്രസിഡണ്ട് പി. എ. തോമസ് അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ. എബി കുര്യാക്കോസ്,ഡോ. ജെ.എസ്. അടൂർ, നഗരസഭ ചെയർപേഴ്സൺ മനഷ് കീഴാമഠം, അഡ്വ. സന്തോഷ് മാണിക്കശ്ശേരി, അഡ്വ. സുരേഷ് കോശി, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി കെ. ജോൺ, റിട്ട. എ.ഡി.എം. കെ. ഗോപാലകൃഷ്ണൻ നായർ, അഡ്വ. ജയ്മോൻ, അഡ്വ. ടി. കെ. തോമസ് എന്നിവർ സംസാരിച്ചു.











